മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ചരിത്രത്തിൽ ആദ്യമായി രൂപയുടെ മൂല്യം 91 കടന്നു. ഇന്നലെ ഡോളറിനെതിരേ 23 പൈസ നഷ്ടത്തിൽ എക്കാലത്തെയും താഴ്ന്ന നിരക്കായ 91.01ൽ വ്യാപാരം പൂർത്തിയാക്കി.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്ക് തുടരുന്നത്, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ബ്രേക്ക് ത്രൂ കാണാത്തത്, ഡോളറിന്റെ വാങ്ങൽ ഉയർന്നത് എന്നിവ രൂപയുടെ വീഴ്ചയ്ക്കു കാരണമായി.
ഇന്നലെ വ്യാപാരത്തിനിടെ ഡോളറിനെതിരേ രൂപ തലേന്നത്തെ ക്ലോസിംഗിനേക്കാൾ 36 പൈസ നഷ്ടത്തിൽ 91.14 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. പിന്നീട്, ചെറിയ നേട്ടമുണ്ടാക്കി.
ഡോളർ ദുർബലമായതും ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവും പോലും രൂപയുടെ വീഴ്ചയെ തടയാനായില്ലെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ പത്ത് വ്യാപാര സെഷനുകളിൽ രൂപയുടെ മൂല്യം ഡോളറിന് 90 എന്ന നിലയിൽനിന്ന് 91ലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ചു സെഷനുകളിൽ മാത്രം ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒരു ശതമാനം ഇടിവുണ്ടായി.
വിദേശനാണ്യ വ്യാപാരികളുടെ അഭിപ്രായത്തിൽ ഈ മാസം തന്നെ ഡോളറിനെതിരേ മൂല്യം 92 കടക്കുമെന്നാണ് വിലയിരുത്തൽ.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 90.87ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 90.76 മുതൽ 91.14 വരെയുള്ള റേഞ്ചിൽ വ്യാപാരം നടത്തി. അവസാനം 91.01 എന്ന നിലയിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 90.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
പയർവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനയുണ്ടായിട്ടും മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ തുടർച്ചയായ രണ്ടാം മാസവും -0.32 ശതമാനം നെഗറ്റീവായതായി സർക്കാർ കണക്കുകൾ വ്യക്തമാക്കി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ -1.21 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 2.16 ശതമാനത്തിലായിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.08 ശതമാനം ഇടിഞ്ഞ് 98.23 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.അസംസ്കൃത എണ്ണ വില ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.78 ശതമാനത്തോളം താഴ്ന്ന് ബാരലിന് 59.48 ഡോളർ എന്ന നിലയിലെത്തി.
ഓഹരിവിപണി നഷ്ടത്തിൽ
ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ. സെൻസെക്സ് 533.50 പോയിന്റ് (0.63%) താഴ്ന്ന് 84,679.86ലും നിഫ്റ്റി 167.20 (0.64%) നഷ്ടത്തിൽ 25,860.10ലും ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ചയും വിദേശ ധനകാര്യസ്ഥാപനങ്ങളുടെ (എഫ്ഐഐ) തുടർച്ചയായ ഓഹരി വിറ്റഴിക്കൽ, ദുർബലമായ ആഗോള സൂചനകൾ എന്നിവയുമാണ് ഓഹരിവിപണിയെ ബാധിച്ചത്.